Thursday, November 25, 2010

കൂട്ടം തെറ്റിയ കണക്കുകള്‍

ശിരസ്സിനു ചുറ്റിലും
പ്രകാശ വലയമില്ലെങ്കിലും

ദൈവ വചനങ്ങള്‍
പ്രസംഗിചില്ലെങ്കിലും

തീന്‍ മേശയില്‍ ,
മെഴുകുതിരി വെട്ടത്തില്‍
വീഞ്ഞ് കോപ്പ മൊത്തിയില്ലെങ്കിലും

കലര്‍പ്പില്ലാത്ത
സ്നേഹം തന്നില്ലേ..

സ്കൂള്‍ വഴിയിലും
ബെഞ്ചിലും
ഒപ്പമായിരുന്നില്ലേ

മഴക്കെടുതിയില്‍ ഒപ്പം
ഉറങ്ങാതെയിരുന്നു
സ്വപ്നങ്ങളെ കൊണ്ട്
നക്ഷത്രങ്ങളെ തൊടുവിച്ചില്ലേ

നമ്മളെ പോലെ നമ്മള്‍ മാത്രമെന്ന്
പലവട്ടം അഹങ്കരിചില്ലേ

എന്നിട്ടും, ചങ്ങാതീ

ആ പഴയ
മുപ്പത്
വെള്ളിക്കാശിനു വേണ്ടിത്തന്നെ
നീ
പുനര്‍ജനിച്ചുവല്ലോ..!

Sunday, November 21, 2010

വേലിയിറക്കം

താമസിച്ചിരുന്ന വീട്ടില്‍
അവകാശമുണ്ട്
പക്ഷെ, ഒരിക്കലുമത് സ്ഥാപിക്കരുത്

ബന്ധുവീട്ടില്‍
നിന്നൊരു ക്ഷണവും
അയല്‍പ്പക്കത്ത്
ബാക്കി കഞ്ഞിയുമുണ്ട്
എന്നാലത് സ്വീകരിക്കരുത്

മുറപെണ്ണില്‍
നിന്നൊരു പ്രണയാഭ്യര്‍ത്ഥനയുണ്ട്
ജീവിതമാനെന്നത് തെറ്റിദ്ധരിക്കരുത്

പരിചയത്തിന്‍റെ പേരില്‍
പട്ടണത്തിലെക്കൊരു ലിഫ്റ്റും
പഴയ കൂട്ടുകാരനില്‍ നിന്ന്
കുശലന്വേഷണവുമുണ്ട്
പക്ഷെ ഊട് വഴികള്ടെ
സഹായം തേടാന്‍ മറക്കരുത്

സഹാനുഭൂതിയുടെ കമ്പനമെത്താത്ത
നിന്‍റെ പെരുവിരലിന്റെ മുറ്റത്ത്
വാര്‍ത്തയറിഞ്ഞെത്തിയ പോലെ
വലിയ ഉറുമ്പിന്‍ നിര!


വേദനിച്ചു, വേദനിച്ചു
താഴെ കാത്ത് നില്‍ക്കുന്നു
ദൈവം!

അനാഥന്‍റെ
സ്വാതന്ത്ര്യമെന്നാല്‍
അന്തര്‍ മുഖനായ
സുഹൃത്തും
ചെങ്കുത്തായ ഒരിറക്കവുമാണല്ലോ..!

Thursday, November 4, 2010

രാമരാജ്യത്തിലെ ഹുസൈന്‍

അടരുകള്‍
അടര്‍ത്തി
കാമ്പിന്റെ
നനവില്‍
വര്‍ണ്ണങ്ങള്‍
ചാലിക്കുമ്പോള്‍

നീ
ഓര്‍ക്കാതെ
പോയതെന്തേ

ആറാം ആകാശത്ത്
കുനിഞ്ഞു കൂടിയിരുന്നു
ദൈവത്തിന്റെ
അടിവസ്ത്രവും
ഉടയാടകളും
നെയ്യുന്നവരെക്കുറിച്ച് !

മാറ്റത്തിന് ശേഷം

അടുക്കളയില്‍
പട്ടിണി കിടക്കുന്ന
പൂച്ച

വൃദ്ധ സദനത്തിലേക്ക്
പകുത്ത
വരാന്ത

മച്ചില്‍
ചിതലുകല്ടെ
ബാലാല്‍ക്കാരത്തില്‍ പെട്ട്
ദാസ്‌ കാപ്പിറ്റല്‍

എല്ലാ വീടുകല്ടെയും
മുറികളില്‍
മൂന്നാംലോക
യുദ്ധത്തിനുള്ള
പുറപ്പാടുകളുടെ തിരക്ക്!

Tuesday, June 29, 2010

മഴവേരുകള്‍

പണ്ട് പണ്ട് മനസ്
മഴയോടോപ്പമായിരുന്നിരിക്കണം

പിന്നെ
മഴയില്‍ നിന്ന്
മനുഷ്യനില്‍ പെയത് നിറഞ്ഞുകാണും

അത്കൊണ്ടാവണം
ഇറയിലേക്ക്
കൈകള്‍ നീട്ടി
മഴ നനയുന്ന കുട്ടികളെ പോലെ
ചിരിക്കുമ്പോഴും, കരയുമ്പോഴും
കണ്പീലികള്‍ക്കിടയിലൂടെ
മനസ്സ്
നനഞ്ഞ വിരലുകളുടെ
ഓര്‍മ്മകള്‍ നീട്ടുന്നത്

കണ്ടിട്ടില്ലേ
പൊടിമണ്ണില്‍ കിടന്നു
നരച്ച പീലി തുണ്ട് പോലെ
ഉള്ളിന്റെ ജാലകത്തിലൂടെ മാനത്തേക്ക് നോക്കി കിടക്കുന്ന
മഴ വേരിനെ..?

കുതിര്‍ന്ന ഒരോര്‍മ്മ തൊടുത്തുവിടുന്ന പോലെ
പിന്നെ പെരുമഴയിലേക്ക്
കുതിക്കാന്‍ ഉള്ളില്‍ കിടന്നു
ചുമര് മാന്തുന്നത് .

എന്നിട്ട്
പെയ്യാതെ
പെയ്തും
നെയ്തും,
ചീതപ്പില്‍ കൊരുത്ത്
കരിമഷി തുള്ളി പോലെ
മൌനത്തിലേക്ക്‌ പരക്കുന്നത്..!

Monday, June 28, 2010

നീ

എന്റെ വിരലുകള്‍
എന്റെ മുഖം
എന്റെ വാക്ക്
മനസ്സ്
സൌഹൃദം
എന്റെ മഴ
പ്രണയം
ജീവിതം

എന്റെ ഭൂമി
ആകാശം
എന്റെ നക്ഷത്രങ്ങള്‍


അകവും
പുറവും
അണിയിച്ചൊരുക്കി
എത്ര വിചിത്രമായാണ്
എന്നിലൂടെ
നീ ചിതറിക്കിടക്കുന്നത്..!

മഴ

മഴ പെയ്യുമ്പോള്‍
നനയണം..
നനഞ്ഞു
കുതിരണം
ഇല്ലെങ്കില്‍
നിനക്ക് ചുറ്റിലും
കടലാസ്
തോണികള്‍ വിരിയും

അവ നിന്നെ
പകുത്തു പകുത്തു
അതിലേറ്റി,
മഴ നനഞ്ഞു
കുത്തിയൊലിച്ചു
പുറപ്പെടും

മഴ മൂടിയ
വിധൂരതയിലേക്ക്..

വരികള്‍ക്കിടയില്‍..

ഭക്ഷണത്തെ കുറിച്ചും
പട്ടിണിയെ കുറിച്ചുമെഴുതുമ്പോള്
‍വരികള്‍ക്കിടയില്‍
നല്ല പോലെ അകലമിടുക

വര്‍ഗീയത, മതേതരത്വം..
എന്നിവയെ കുറച്ച് എഴുതുമ്പോഴും

കളിയും, കാര്യവും
വേശ്യയും, പ്രണയവും
നഗരവും, ചേരിയും
വരികളില്‍,
അകലങ്ങളില്‍ തന്നെ കിടക്കട്ടെ..

സ്വാര്ത്വരും , പീഡിതരും
വേറെ വരികളില്‍..

യുദ്ധം,
സമാധാനം,
സ്വാതന്ത്ര്യം
വിപ്ലവം, സമത്വം
ഇവയെ കുറിച്ച് എഴുതുമ്പോഴും
വരികള്ടെ അകലങ്ങളെ മറക്കരുത്.

എന്തെന്നാല്‍..
ഒരു കുമ്പസാരക്കൂട്ടിലെന്ന
പോലെകറുത്ത്, ഉരുണ്ട് കൂടി,
കണ്ണുകള്‍ കലങ്ങുന്നത് വരെ
വരികള്‍ക്കിടയില്‍,
നമുക്ക് പെയ്തു തീരാനുള്ളതാണ്!

പ്രണയത്തിന്റെ മൂന്നാം കണ്ണ്..

മഴ നനഞ്ഞ വാക്കുകള്‍ടെ
രഥോത്സവ നാളില്‍..
പൊടുന്നനെ,
നിന്‍റെ മൂന്നാം കണ്ണ് ചൂണ്ടിയ വരമ്പിലൂടെ..
നീ കിതച്ചു മറഞ്ഞു..


മഴ നനഞ്ഞ വാക്കുകള്‍ടെ..
രഥോത്സവ നാളില്‍..
പൊടുന്നനെ,
ഞാന്‍ അക്ഷരം തൊണ്ടയില്‍ കുടുങ്ങി..
പിടഞ്ഞു പിടഞ്ഞ്...

Saturday, June 19, 2010

പക്ഷെ...

അതിരുകളില്‍ വേര്‍തിരിച്ചു
ഒറ്റപ്പെടുമ്പോള്‍..
ചിത്രത്തില്‍നീയൊരു
മണ്ണിരയുടെ പരിശീലകനാണ്

ഒരു മുഖം
നെഞ്ഞിലമാര്‍ന്നൊരു
പൂവാകുമ്പോള്‍..
ചിത്രത്തില്‍നീയൊരു
കാവല്‍ക്കാരന്‍ മുള്ളാണ്

ചെറിയ തോല്‍വികളില്‍
പോയി നെറ്റി ഇടിക്കുമ്പോള്‍ ..
ചിത്രത്തില്‍നീ മാഷ്‌ തിരുമ്മി
ചോരച്ച കാതാണ്

നാവു പെട്ടെന്നൊരു
പഴുതാരയാവുമ്പോള്‍..
ചിത്രത്തില്‍നീ
രണ്ടു ഉരുട്ടുന്ന കണ്ണുകളാണ്

പക്ഷെ,
നെഞ്ചിലൂടെ
പടര്‍ന്ന മുല്ല വള്ളി
പെട്ടെന്ന് വരിഞ്ഞു
മുറുക്കി പത്തി വിടര്‍ത്തുമ്പോള്‍..

കണ്ണും കാതും
പറയുന്ന സത്യങ്ങളോട്..
ഹൃദയം കല പില കൂടുമ്പോള്‍..

അറിവില്ലായ്മയുടെ വിസ്മയവും
തിരിച്ചറിവിന്റെ മൌനവും
ഉമിനീരില്‍ കലരുമ്പോള്‍..
ആട്ടി ഓടിക്കുമ്പോഴും
കൂടെ ഓടാതെ
സ്വന്തം വിശപ്പ്‌ വഴിയില്‍
ഇരുന്നു പോകുമ്പോള്‍..
ചിത്രത്തില്‍..നീ ഇല്ലാത്തതെന്താണ്..?

വെള്ളത്തിലെ വരകള്‍
നിലനില്‍പ്പിന്റെ
തത്വശാസ്ത്രം തേടുമ്പോള്‍..
ചമയങ്ങള്‍ ഒഴിഞ്ഞു
ധൂളി ധൂളിയിലേക്ക്
തിരികെ പോകുമ്പോള്‍..
എന്താണ്..?
ചിത്രത്തില്‍നീ ഇല്ലാത്തതെന്താണ്..?

ജന്മാന്തരങ്ങള്‍

ഗ്ലോബിനു ചുറ്റും
കൊളംബസ്
ഉറുമ്പുകള്‍
നിന്നെ തിരയുന്നു..
നിന്റെ
പുറം പൂച്ചുകള്‍
ഉള്ളിത്തോലുകളായി
ഇടവേളകളില്‍ മുഴക്കുന്നു..
സര്‍വേ കല്ലില്‍,
ചോരക്കറകള്‍ക്ക്
നടുവില്‍
നീയൊരു
പറ്റിത്തവളയാകുന്നു
വരികള്‍ക്കിടയില്‍,
തടവില്‍,
നീ അലറി വിളിക്കുന്നു..
പിന്നെ,
സ്വയം വിത്ത് പിളര്‍ത്തി
ചോരയൊലിപ്പിച്ചു
നീ പറഞ്ഞു തുടങ്ങുന്നു..
അപ്പോഴേക്കും
തലയോട്ടികളില്‍,
ചെവിയുടെസ്ഥാനത്ത്
ഒരു തുള മാത്രമാകുന്നു ..

അങ്ങിനെ
നീ
പലപ്പോഴും നിരര്‍ത്ഥമാകുന്നു!

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...