മൈലാഞ്ചിപച്ച


അങ്ങിനെ ചില രാത്രികളില്‍

ഉമ്മ വരും
അത്തര് മണക്കുന്ന ഇരുമ്പ് പെട്ടി തുറന്നു
വിശേഷ ദിവസങ്ങളില്‍
ഉടുത്തിരുന്ന മൈലാഞ്ചിപച്ച
സാരിയുടുത്ത് !

‘ നാടോടി നടന്നു മെലിഞ്ഞു പോയല്ലോ ‘
എണ്ണ തേക്കാതെ മുടി ചെമ്പിച്ഛല്ലോ ‘
മൊല്ലാക്ക തന്ന ഏലസ്സ്
അരയില്‍ ഉണ്ടെന്നു ഉറപ്പിക്കും
തലയില്‍ നാവു തൊടുവിച്
തല വിശര്‍ത്തെന്നു അറിയും..

ഉണ്ടാക്കും,
ഒരു ആഴമില്ലാത്ത കുഞ്ഞുകുളം
കുളക്കരയില്‍ ചുറ്റിലും നീണ്ടു പരക്കുന്നത്
കേട്ടുറങ്ങിയ കഥയിലെ
പൂക്കള്‍ നിറഞ്ഞ കുഞ്ഞുനാടുകളായിരിക്കും

കാലിട്ടടിച്ച്ചു
നീന്തിതുടിക്കുമ്പോള്‍
തൊട്ടില്‍ പോലെ, ഉമ്മ-
കുളത്തെ ആട്ടി കൊണ്ടിരിക്കും

പിന്നെ,
അടുപ്പില്ലാതെ തന്നെ , തീ പൂട്ടാതെ തന്നെ
പത്തിരി ചുടാന്‍ തുടങ്ങും ഉമ്മ ,

ചോറ് വെക്കും…
അയല പൊരിക്കും
‘ ദാ ഈ ഉരുള കൂടി ‘
എന്ന് ബിസ്മി ചൊല്ലി തീറ്റിക്കും

മൂക്കിന്‍ തുമ്പത്ത്
ഒരു വിയര്‍പ്പിന്‍ തുള്ളി കാണവേ
കാറ്റില്‍ നിന്നൊരു കൂട്ടങ്ങളെ
മുഖത്തേക്ക് വഴിതിരിച്ചു വിടും
കാറ്റിന്റെ കുഞ്ഞുങ്ങള്‍ക്കൊക്കെയും അന്നേരം
'ആരോറൂട്ട് ' ബിസ്കറ്റ് മണമായിരിക്കും

നിലാവില്‍
കാറ്റൊഴുകുന്ന വിരലുകളാല്‍ തലോടിയുറക്കവേ
കുഞ്ഞുങ്ങളെ മുലയൂട്ടുന്ന നക്ഷത്രക്കൂട്ടുകാരികളോട്
ഒച്ചവേക്കല്ലേ എന്ന് കണ്ണിറുക്കി കാണിക്കും

പൊടുന്നനെ ഉറഞ്ഞ തണുപ്പിലൂടെ
ഒരു മിന്നല്‍ പിണര്‍ !
മൌനത്തോളം എത്താതെപോയ
ഒരു നിലവിളി

വിയര്‍ത്തൊരു ശ്വാസഗതിയില്‍
കണ്ണുകള്‍ അഴിയവേ
അനങ്ങിയനങ്ങി ചെറുതായി
ദൂരേക്ക് മറയുന്ന
അവ്യക്തമായ
ഒരു മൈലാഞ്ചി പച്ച !

No comments: