Saturday, December 18, 2010

ചരമദിനം

കലണ്ടറില്‍
ഏതു മാസത്തി-
ലേതക്കത്തിലായിരിക്കും
കെണി വെച്ചിട്ടുണ്ടാവുക !

ഒരു വിസയുടെ സാധ്യതകള്‍

കടല് കടക്കുമ്പോള്‍
ഓര്‍ത്തതില്ല

കുടുംബവും കൂട്ടുകാരും
ഇടവഴികളും മൈതാനവും
കണ്‍കോണിലൊരു
നനവ്‌ മാത്രമാകുമെന്ന്

ഓര്‍ത്തതേയില്ല
അത്ഭുത വിളക്കില്‍ നിന്ന്
പുറപ്പെട്ട ഒരു
യന്ത്രമനുഷ്യന്‍
ആവുകയാണെന്ന്

അവധിയിലെത്തിയ
മൂന്നാം നാള്‍
ഓരോന്നിങ്ങനെ
ചിന്തിച്ചിരിക്കുമ്പോള്‍
എന്നെ തന്നെ നോക്കി
അയവെട്ടുന്നുണ്ട്
തൊഴുത്തില്‍
കറവ വറ്റാനായ പശു !

രഹസ്യക്കത്ത്

കവിതയുടെ ഉറവ പൊട്ടിയോ
എന്ന് കവി സുഹൃത്ത്

ഹും ഒരെണ്ണം പോലും
എന്നെക്കുറിച് ഇല്ലല്ലോ
എന്ന് കാമുകി

ഇപ്പൊ വെറും കവിതയാണെന്ന്
കേട്ടല്ലോ എന്ന് റേഷന്‍ കടക്കാരന്‍

ടിവിയില്‍
അയ്യപ്പനെ കാണിക്കുമ്പോള്‍
'ദാ കവിതയുടെ അവസാന ഗതി'
എന്ന് വല്യച്ചന്‍

പലര്‍ക്കും സംശയമുണ്ട് !

ഇനി വളരെ
ശ്രദ്ധിക്കേണ്ടതുമുണ്ട്
അടുപ്പിച്ചുള്ള
ഈ വരവൊന്നു കുറക്കണം

ദാരിദ്ര്യ രേഖ
നുഴഞ്ഞു കയറുന്നത് വരെ
കുറച്ചൊന്നു ക്ഷമിക്കണം

വിഷമിക്കരുത്
അറ്റകൈ പ്രയോഗം പോലെ
ഒരു ഒളിച്ചോട്ടവും
ചിന്തിക്കായ്കയില്ല

Thursday, December 9, 2010

ക്ലാസ് വിട്ട നേരം

കാഞ്ഞാണി, വാടാനപ്പള്ളി
വാടാനപ്പള്ളി, അഞ്ചങ്ങാടി
എന്നലറിക്കൊണ്ട്
ബസ്സില്‍ വാതിലില്‍ തന്നെ
നില്പുണ്ട്
ഒരു ജീവിതം

ബാഗും തൂക്കി
അങ്ങോട്ടുമിങ്ങോട്ടും
പായുന്നുണ്ട്
ചെറിയ ചെറിയ
ജീവിതങ്ങള്‍

ബസ്സില്‍ കയറി
ജീവിതങ്ങള്‍ക്കിടയില്‍
സീറ്റുറപ്പിച്ചു
പുറത്തേക്ക്
നോക്കിയാലും കാണാം
കൂട്ടിയും ഗുണിച്ചും
ചിരിച്ചും വേദനിച്ചും
കുഞ്ഞു ദ്വീപുകള്‍ പോലെ
പിന്നോട്ട് നീങ്ങുന്നത്

കാറ്റിനെ മുറിച്
കാഞ്ഞാണി പാടത്ത് കൂടെ
ബസ് ഓടുമ്പോള്‍ തോന്നും
ജീവിതങ്ങളില്‍നിന്ന് പുറപ്പെട്ട
ഒരു കപ്പലാണിതെന്നു !

ഇപ്പൊ വരുമെന്നോ,
എത്താനായി എന്നോ,
പറയുന്നുണ്ടാകും
കടലോര ഗ്രാമത്തില്‍
മൂന്നുനാല്
കൂട്ട്-ജീവിതങ്ങള്‍

നിര്‍ത്തി വെച്ചിടത്ത് നിന്ന് തുടങ്ങാന്‍
ബസ്സില്‍ അക്ഷമനായിരുന്നു
കാറ്റില്‍ മുടി കോതുന്നുണ്ട്
ക്ലാസ് കഴിഞ്ഞൊരു
ജീവിതം !

Monday, December 6, 2010

അറിവ്

കണ്ണേ,
കണ്ടു കണ്ടു നടന്നിട്ടും

കാതേ,
കേട്ട് കേട്ട് വളര്‍ന്നിട്ടും

അറിയാനായില്ലലോ
അറിഞ്ഞിടേണ്ടതൊക്കെയും

ഹൃദയമേ,
ഇരുണ്ട ഇടനാഴിയില്‍
ഒറ്റയ്ക്ക് നിന്ന്
മിടിക്കുമ്പോഴും
നീ മൊഴിഞ്ഞിരുന്നുവല്ലോ
അവസാനം മാത്രമായി
അറിഞ്ഞതൊക്കെയും

Thursday, November 25, 2010

കൂട്ടം തെറ്റിയ കണക്കുകള്‍

ശിരസ്സിനു ചുറ്റിലും
പ്രകാശ വലയമില്ലെങ്കിലും

ദൈവ വചനങ്ങള്‍
പ്രസംഗിചില്ലെങ്കിലും

തീന്‍ മേശയില്‍ ,
മെഴുകുതിരി വെട്ടത്തില്‍
വീഞ്ഞ് കോപ്പ മൊത്തിയില്ലെങ്കിലും

കലര്‍പ്പില്ലാത്ത
സ്നേഹം തന്നില്ലേ..

സ്കൂള്‍ വഴിയിലും
ബെഞ്ചിലും
ഒപ്പമായിരുന്നില്ലേ

മഴക്കെടുതിയില്‍ ഒപ്പം
ഉറങ്ങാതെയിരുന്നു
സ്വപ്നങ്ങളെ കൊണ്ട്
നക്ഷത്രങ്ങളെ തൊടുവിച്ചില്ലേ

നമ്മളെ പോലെ നമ്മള്‍ മാത്രമെന്ന്
പലവട്ടം അഹങ്കരിചില്ലേ

എന്നിട്ടും, ചങ്ങാതീ

ആ പഴയ
മുപ്പത്
വെള്ളിക്കാശിനു വേണ്ടിത്തന്നെ
നീ
പുനര്‍ജനിച്ചുവല്ലോ..!

Sunday, November 21, 2010

വേലിയിറക്കം

താമസിച്ചിരുന്ന വീട്ടില്‍
അവകാശമുണ്ട്
പക്ഷെ, ഒരിക്കലുമത് സ്ഥാപിക്കരുത്

ബന്ധുവീട്ടില്‍
നിന്നൊരു ക്ഷണവും
അയല്‍പ്പക്കത്ത്
ബാക്കി കഞ്ഞിയുമുണ്ട്
എന്നാലത് സ്വീകരിക്കരുത്

മുറപെണ്ണില്‍
നിന്നൊരു പ്രണയാഭ്യര്‍ത്ഥനയുണ്ട്
ജീവിതമാനെന്നത് തെറ്റിദ്ധരിക്കരുത്

പരിചയത്തിന്‍റെ പേരില്‍
പട്ടണത്തിലെക്കൊരു ലിഫ്റ്റും
പഴയ കൂട്ടുകാരനില്‍ നിന്ന്
കുശലന്വേഷണവുമുണ്ട്
പക്ഷെ ഊട് വഴികള്ടെ
സഹായം തേടാന്‍ മറക്കരുത്

സഹാനുഭൂതിയുടെ കമ്പനമെത്താത്ത
നിന്‍റെ പെരുവിരലിന്റെ മുറ്റത്ത്
വാര്‍ത്തയറിഞ്ഞെത്തിയ പോലെ
വലിയ ഉറുമ്പിന്‍ നിര!


വേദനിച്ചു, വേദനിച്ചു
താഴെ കാത്ത് നില്‍ക്കുന്നു
ദൈവം!

അനാഥന്‍റെ
സ്വാതന്ത്ര്യമെന്നാല്‍
അന്തര്‍ മുഖനായ
സുഹൃത്തും
ചെങ്കുത്തായ ഒരിറക്കവുമാണല്ലോ..!

Thursday, November 4, 2010

രാമരാജ്യത്തിലെ ഹുസൈന്‍

അടരുകള്‍
അടര്‍ത്തി
കാമ്പിന്റെ
നനവില്‍
വര്‍ണ്ണങ്ങള്‍
ചാലിക്കുമ്പോള്‍

നീ
ഓര്‍ക്കാതെ
പോയതെന്തേ

ആറാം ആകാശത്ത്
കുനിഞ്ഞു കൂടിയിരുന്നു
ദൈവത്തിന്റെ
അടിവസ്ത്രവും
ഉടയാടകളും
നെയ്യുന്നവരെക്കുറിച്ച് !

മാറ്റത്തിന് ശേഷം

അടുക്കളയില്‍
പട്ടിണി കിടക്കുന്ന
പൂച്ച

വൃദ്ധ സദനത്തിലേക്ക്
പകുത്ത
വരാന്ത

മച്ചില്‍
ചിതലുകല്ടെ
ബാലാല്‍ക്കാരത്തില്‍ പെട്ട്
ദാസ്‌ കാപ്പിറ്റല്‍

എല്ലാ വീടുകല്ടെയും
മുറികളില്‍
മൂന്നാംലോക
യുദ്ധത്തിനുള്ള
പുറപ്പാടുകളുടെ തിരക്ക്!

Tuesday, June 29, 2010

മഴവേരുകള്‍

പണ്ട് പണ്ട് മനസ്
മഴയോടോപ്പമായിരുന്നിരിക്കണം

പിന്നെ
മഴയില്‍ നിന്ന്
മനുഷ്യനില്‍ പെയത് നിറഞ്ഞുകാണും

അത്കൊണ്ടാവണം
ഇറയിലേക്ക്
കൈകള്‍ നീട്ടി
മഴ നനയുന്ന കുട്ടികളെ പോലെ
ചിരിക്കുമ്പോഴും, കരയുമ്പോഴും
കണ്പീലികള്‍ക്കിടയിലൂടെ
മനസ്സ്
നനഞ്ഞ വിരലുകളുടെ
ഓര്‍മ്മകള്‍ നീട്ടുന്നത്

കണ്ടിട്ടില്ലേ
പൊടിമണ്ണില്‍ കിടന്നു
നരച്ച പീലി തുണ്ട് പോലെ
ഉള്ളിന്റെ ജാലകത്തിലൂടെ മാനത്തേക്ക് നോക്കി കിടക്കുന്ന
മഴ വേരിനെ..?

കുതിര്‍ന്ന ഒരോര്‍മ്മ തൊടുത്തുവിടുന്ന പോലെ
പിന്നെ പെരുമഴയിലേക്ക്
കുതിക്കാന്‍ ഉള്ളില്‍ കിടന്നു
ചുമര് മാന്തുന്നത് .

എന്നിട്ട്
പെയ്യാതെ
പെയ്തും
നെയ്തും,
ചീതപ്പില്‍ കൊരുത്ത്
കരിമഷി തുള്ളി പോലെ
മൌനത്തിലേക്ക്‌ പരക്കുന്നത്..!

Monday, June 28, 2010

നീ

എന്റെ വിരലുകള്‍
എന്റെ മുഖം
എന്റെ വാക്ക്
മനസ്സ്
സൌഹൃദം
എന്റെ മഴ
പ്രണയം
ജീവിതം

എന്റെ ഭൂമി
ആകാശം
എന്റെ നക്ഷത്രങ്ങള്‍


അകവും
പുറവും
അണിയിച്ചൊരുക്കി
എത്ര വിചിത്രമായാണ്
എന്നിലൂടെ
നീ ചിതറിക്കിടക്കുന്നത്..!

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...