Thursday, August 4, 2011

പരിഭാഷപ്പെടുത്താനാവാത്തത്

യാ അള്ളാ
വിസ്മയിച്ചു കൊണ്ട്
ഒരു പുല്‍ച്ചാടിയെ
നോക്കിയിരിക്കവെ
അരികില്‍ വന്നു നീ മന്ത്രിക്കും
'അതിന്റെ വര്‍ണ്ണം നോക്ക്
അതിരിക്കുന്ന പുല്‍ത്തകിടി നോക്ക്
അതിനെ തൊട്ടു നില്‍ക്കുന്ന തുമ്പ പൂവ്
പൂവിന്‍ തുമ്പത്തെ ആര്‍ദ്രത !

അങ്ങിനെ, ഭൂമിയും ജീവിതങ്ങളും
പരിപാലിച്ചു കൊണ്ട് തന്നെ
അന്നേരം നീയെന്റെ
കുഞ്ഞു വിസ്മയങ്ങളുടെ
തമ്പുരാനാകും!

ഏതെങ്കിലുമൊന്നില്‍ മനസ്സുടക്കി
കണ്ണൊന്നു കലങ്ങുമ്പോള്‍
നക്ഷത്ര സമൂഹങ്ങളിലെ
ആകാശ ഗംഗകളിലെ
തമോ ഗര്‍ത്തങ്ങളിലെ
നിന്‍റെ തിരക്കിനിടയില്‍
നീ അരികെ വന്നു
പുതിയ വഴികള്‍ വെട്ടി
അലങ്കാരങ്ങള്‍ ഒരുക്കി
എന്റെ പുഞ്ചിരിക്കു വേണ്ടി
മറഞ്ഞു നില്‍ക്കും..

യാ അള്ളാ
ആള്കൂട്ടത്തിലെ അപ്രധാനമായ
ഒരു കഷണമായി
എന്റെ മുഖം മാറവേ

ആമസോണ്‍ നദീ തീരത്തെ
ഞണ്ടിന്റെഇറുക്കാന്‍ കാലുകളില്‍
പച്ച കുത്തുന്നതിനിടയിലും
നീയെന്നെ ഇമ വെട്ടാതെ
നോക്കുമ്പോള്‍
ഞാന്‍ കൊയ്താല്‍ തീരാത്ത
മുന്തിരിത്തോട്ടക്കാരനെക്കള്‍
ഉന്മാത്തനാകും!

ദിക്കുകളില്ലാത്ത
കടലിന്റെ രാത്രികളില്‍
ഒരു തോണിയില്‍
'അംശവും' 'പൂര്‍ണവും' ആയി
നമ്മള്‍ തനിച്ചാകവേ
നിന്നിലേക്ക്‌  ഉയര്തെഴുന്നെല്‍ക്കുന്ന
ഒരു കാറ്റിന്‍ കുഞ്ഞാകും

അപ്പോള്‍
ശൈമത്തോട്ടത്തിലെ
പൂവിന്റെയുള്ളിലെ
പൂവിന്റെയുള്ളിലെ
പൂവിനേയും

നിലാവിന്റെയപ്പുറത്തെ
നിലാവിന്റെയപ്പുറത്തെ
നിലാവിനെയും പുലരുന്നത്
വരെ ഉമ്മ വെക്കും..

നിന്നെ ശ്വസിച്ചു ,
നിന്നെ ഭക്ഷിച്ചു
നിന്നെ ജീവിച്ച്
മനസ്സിന്റെ ഏതെങ്കിലും
അബദ്ധ സന്ചാരങ്ങളില്‍
ഞാന്‍ വെറുമൊരു
അംശമായി മാറവേ

നീ എന്നോട് പരിഭവിക്കും

ഒരു കുന്നിന്‍ ചെരിവിലെന്നപോലെ
മറഞ്ഞു നില്‍ക്കും

മഗ്ര്ബിലെ
ഒരു സുജൂദ് കൊണ്ട്
പാവം നിന്‍റെ പിണക്കം തീരും
അമ്മയേക്കാള്‍ അധികരിച്ച്
നീ ഉള്ളിലേക്ക് ഓടിയെത്തും

യാ അള്ളാ
വീണ്ടും ആജ്ഞ പോലുള്ള
എന്റെ പ്രാര്‍ഥനകള്‍ക്കുത്തരം നല്‍കി
ഒരു നേര്‍ച്ച പക്ഷിയെ പോലെ
നീ എനിക്ക് ചുറ്റിലും
പാറി നടക്കും


ശെരിക്കും
ഒരു അടിമയെ പോലെ.