Friday, March 18, 2011

ഹിജ്റ

സഹിക്കാവുന്നതിനപ്പുറമായത്
ഓര്‍മയിലന്നു
പച്ചയായെരിയും

' നിങ്ങളുടെത് '
മുദ്ര കുത്തിയതെല്ലാം
പെട്ടി വണ്ടിയില്‍
കുത്തി നിറയ്ക്കും

കണ്ണ് കലങ്ങിയ
ഉമ്മയെയും
ബീഡി തിന്നുന്ന
ഉപ്പയെയും
മുഖത്ത് നോക്കാതെ
ശകാരിച്ചു ,
സാന്ത്വനിപ്പിച്ചു
മുന്‍സീറ്റിലിരുത്തും

ക്രൂരനായ
ഗരുഡനെപ്പോലെ
പെട്ടിവണ്ടി അവരെ
നാട് കടത്തുമ്പോള്‍
അതിനു പിന്നില്‍
ചങ്ങാതിയുമായി നിന്ന്
ചങ്ക് കടയുന്ന കാറ്റ് ഏല്‍ക്കും

കുട്ടിക്കാലവും
ഇടവഴിയും
മഴയും
നിലാവും
പെരുന്നാളും
ബസ്‌ സ്റ്റോപ്പിലോ,
വിദൂരതയിലോ വന്നു നിന്ന്
കൈ വീശി കാണിക്കും

വാടകവീടെത്തുന്നതിനു മുംബ്
പ്രായങ്ങളില്‍ പടര്‍ന്നു കയറിയ
വേനല്‍ തോട്ടത്തില്‍ നിന്ന്
പരതിയെടുക്കണം

ഒരു ഋതുവിലും
വിതചിട്ടില്ലാത്ത
അറ്റം
കൂര്‍ത്തൊരു വിത്തും

വാരിയെല്ലിനു
പതിച്ചു കിട്ടിയ
ആറടി മണ്ണിന്റെ
നിറഭേദങ്ങളും